Sunday, October 7, 2018

044. നിനയ്ക്കാതെ, നിനക്കായി.... (Malayalam)

07 October 2018


ഏതാനും ദിവസങ്ങൾക്കു മുമ്പ് ഞാൻ എഴുതി :


എൻ്റെ പ്രിയപ്പെട്ട രാജേഷ്,

നീ മടങ്ങി വരുകയാണ്.   തീർച്ചയായും നമ്മൾ വീണ്ടും ശംഖുമുഖം കടപ്പുറത്തു പോകും.  പഴയത് പോലെ ഒരു സായംകാലം നമ്മൾ തമാശകളിലൂടെ ചെലവഴിയ്‌ക്കും.  അതിനു ശേഷം കിഴക്കേകോട്ടയിലെ ആ ചെറിയ ഹോട്ടലിൽ പോയി പഴംപൊരിയും ചായയും കുടിയ്‌ക്കും.  ഞാൻ അടുത്ത അവധിയിൽ വരുന്നത് വരെ  കാത്തിരിയ്ക്കുക.    

ശേഷം നേരിൽ.

സസ്നേഹം,
രഞ്ജിത് 


മൊബൈൽ ഫോണുകളോ ഇൻറ്റർനെറ്റോ ഇല്ലാതിരുന്ന നമ്മുടെ കലാലയ കാലയളവിൽ നാം ഒരുപാട് സംസാരിച്ചിരുന്നു.   ആത്മാർത്ഥമായി.  മുഖത്തോട് മുഖം നോക്കി.

വെറുതെയിരിക്കുമ്പോൾ സൈക്കിളും എടുത്തു അടുത്ത് എവിടേയ്ക്കെങ്കിലും ഒരു സവാരി പതിവായിരുന്നു.  എന്നാലും പലപ്പോഴും അത്  ചെന്ന് അവസാനിക്കുന്നത്, എൻ്റെ ഉറ്റ സുഹൃത്തായ രാജേഷിൻ്റെ  വീട്ടിലായിരിയ്ക്കും.    ഞാൻ ഓർക്കുന്നു, അന്നത്തെ ഏറ്റവും വലിയ ഭ്രമം പുതിയതായി ഇറങ്ങിയ സിനിമകളിലെ പാട്ടുകൾ കാസെറ്റിൽ റെക്കോർഡ് ചെയ്തു വയ്ക്കുക എന്നതായിരുന്നു.   ആ കാലഘട്ടത്തിലെ എല്ലാ മലയാളം / തമിഴ് ചിത്രങ്ങളിലെ പാട്ടുകളും രാജേഷ് റെക്കോർഡ് ചെയ്തു വച്ചിരുന്നു.   തികഞ്ഞ ഒരു കമലഹാസൻ ഫാൻ എന്ന നിലയിൽ കമലഹാസൻ അഭിനയിച്ച മിക്ക സിനിമകളിലേയും പാട്ടുകളുടെ ഒരു സമാഹാരം രാജേഷ് സൂക്ഷിച്ചിരുന്നു.   "ശിങ്കാരവേലൻ" എന്ന കമലഹാസൻ ചിത്രത്തിലെ പാട്ടുകൾ ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയത് അവിടെ വച്ച് തന്നെയാണ്.


മാസത്തിൽ ഒരിയ്ക്കലോ,  ഏറി വന്നാൽ രണ്ട് മാസങ്ങളിൽ ഒരിയ്ക്കലോ നമ്മൾ ശംഖുമുഖം കടപ്പുറത്ത് പോകുന്നത് പതിവായിരുന്നു. കോളേജ് ജീവിതത്തിന് തൊട്ടു പിറകിൽ ഞാൻ ജോലി സംബന്ധമായി ഡൽഹിയിലും, രാജേഷ് ബാങ്ക് ഉദ്യോഗസ്ഥാനായി തിരുവനന്തപുരത്തിന് പുറത്തും പോയതോട്‌ കൂടി ആ പതിവ് അവസാനിയ്ക്കുകയായിരുന്നു.

വർഷങ്ങൾക്കിപ്പുറം, ഒരു അവധികാലത്ത് - 2015 ഓണക്കാലത്ത് നമ്മൾ വീണ്ടും ശംഖുമുഖത്ത് പോയി. കൂട്ടിനായി നമ്മുടെ മക്കളും - രാജേഷിന്റെ ഭവ്യയും, എൻ്റെ ഗോവിന്ദും ഗായത്രിയും. 






ഓണാഘോഷങ്ങൾ നടക്കുന്നതിനാൽ പതിവിലേറെ തിരക്കുണ്ടായിരുന്നു. വഴിയോര വാണിഭക്കാരുടെ സാനിധ്യവും,  മാതാപിതാക്കളുടെ കൈപിടിച്ചു നടക്കുന്ന കൊച്ചു കുട്ടികളുടെ കാഴ്ചയും എന്നെ ഗൃഹാതുരനാക്കി.







അന്നും നമ്മൾ പഴയ നാളുകളെ കുറിച്ച് സംസാരിച്ചതായി ഞാൻ വ്യക്തതയോടെ ഓർക്കുന്നു.  കുട്ടികളോടൊത്ത് നീ കടലിൽ ഇറങ്ങിയപ്പോൾ ഞാൻ മാറി നിന്ന് മറക്കാനാകാത്ത ചില ചിത്രങ്ങൾ പകർത്തുകയായിരുന്നു.





കുമിളകൾ ഉണ്ടാക്കുന്ന കളിപ്പാട്ടം, മക്കൾക്കെന്ന വ്യാജേന നമ്മൾ ഓരോന്ന് വാങ്ങി, അവർക്ക് കൊടുക്കാതെ കളിച്ചതും എന്ത് രസമായിരുന്നു!!





ഒടുവിൽ പിരിയുന്നതിന്  മുൻപായി,  തട്ടുകടയിൽ കയറിയതും..... എല്ലാം, എല്ലാം, നല്ല ഓർമ്മകൾ മാത്രം.....




എൻ്റെ രാജേഷ്.....

ഇന്ന്......... വർക്കലയിലെ സമുദ്രത്തിൽ നീ അലിഞ്ഞു ചേർന്നിരിക്കുന്നു..... ഇനി ഒരിയ്ക്കലും കാണാനാകാത്ത വിധം...... 


നീ അടങ്ങുന്ന ആ സമുദ്രജലം ഒഴുകി ഒഴുകി,  ഒരിയ്ക്കൽ ശംഖുമുഖത്തു വരും എന്ന് ഞാൻ വിശ്വസിയ്ക്കുന്നു.........

അന്ന് നാം വീണ്ടും കണ്ടുമുട്ടും....   

ഞാൻ നിന്നെ തിരിച്ചറിയും.....

നിന്നെ ഞാൻ സ്പർശിക്കും ..... 

തീർച്ച..........







5 comments:

Unknown said...

Very touching article Renju maama...

Unknown said...
This comment has been removed by the author.
Gopes said...

Renjith you made me cry. There cannot be a more touching and beautiful tribute to a friend.

Nithya said...

Renjith chetta really touching tribute to our dearest rajuchettan from a true friend.

Nithya said...

Renjith chetta really touching tribute to our dearest rajuchettan from a true friend.